District News
ഒറ്റപ്പാലം: വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ശ്രീഹർഷിനെ കാണാൻ താലൂക്കാശുപത്രി സൂപ്രണ്ടെത്തി. ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് എം.എസ്. പത്മനാഭൻ ആണ് ശ്രീഹർഷിനെ കാണാൻ എത്തിയത്. ശ്രീഹർഷിനെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു രോഗിയോടുള്ള സഹാനുഭൂതിയായിരുന്നില്ല, സ്വന്തംകുടുംബാംഗത്തോട് തോന്നുന്ന വികാരമായിരുന്നു.
അപകടംപറ്റിയ ശ്രീഹർഷിനെ ആദ്യം എത്തിച്ചത് താലൂക്ക് ആശുപത്രിയിലായിരുന്നു. പ്രാഥമികചികിത്സ നൽകിയതും ഡോക്ടറാണ്. കാലിൽ സാരമായി പരിക്ക് പറ്റിയ ശ്രീഹർഷിനെ മെഡിക്കൽ കോളജിലേക്ക് അയക്കുമ്പോൾ ശ്രീഹർഷിന്റെ വേദനിക്കുന്ന മുഖവും ചിന്നിചിതറിയ കുതികാലും സൂപ്രണ്ടിന്റെ മനസിൽ ഉണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ശ്രീഹർഷിനെ കാണണം എന്നാവശ്യപ്പെട്ട് സൂപ്രണ്ട് വാർഡ് കൗൺസിലറെ വിളിക്കുകയായിരുന്നു. മുറിവുകൾ മാറി കളിക്കാനാവുമെന്ന് ഡോക്ടർ ശ്രീഹർഷിനോട് പറഞ്ഞു. കളിക്കാൻ തന്റെ വകയായി എന്താണ് വേണ്ടതെന്ന് അദ്ദേഹം ആരാഞ്ഞു.
ഇതിന് മൗനമാമായിരുന്നു ശ്രീഹർഷിന്റെ ഉത്തരം. രണ്ട് മാസക്കാലം കൂടി ശ്രീഹർഷിന് വിശ്രമിക്കേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രീഹർഷിന് സ്നേഹസമ്മാനം നൽകിയാണ് സൂപ്രണ്ട് എം.എസ്. പത്മനാഭൻ യാത്ര പറഞ്ഞിറങ്ങിയത്.കൗൺസിലർമാരായ ടി.പി. പ്രദീപ് കുമാർ, ഷിബു, മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ലത എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Kerala
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.
അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.
പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.
അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
District News
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റ് അടച്ചിട്ട് ഒരു മാസത്തോളമായി. മെഷീൻ തകരാറാണ് കാരണം. ഇതുമൂലം രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പ്രശ്നം പരിഹരിച്ച് എക്സറേ യൂണിറ്റ് തുറക്കാന്‍ അധികാരികളുടെ ഇടപെടല്‍ ഉണ്ടായില്ല. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അലംഭാവമാണുണ്ടായത്.
തെരഞ്ഞെടുപ്പ് ആയതിനാല്‍ ആശുപത്രിയുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ആരുമുണ്ടായില്ല. ആദിവാസികള്‍ അടക്കമുള്ളവര്‍ ധാരാളമായി ചികിത്സതേടിയെത്തുന്ന താലൂക്ക് ആശുപത്രിയാണ് കോതമംഗലത്തേത്. എക്സ്റേ സൗകര്യം ഇല്ലാതായതോടെ രോഗികള്‍ക്ക് അധികസാമ്പത്തിക ചെലവാണുണ്ടാകുന്നത്.
അപകടത്തിലുള്‍പ്പെടെ പരിക്കേറ്റ് അടിയന്തിര ചികിത്സക്കെത്തുന്നവര്‍ ആണ് എക്സ്റേ യൂണിറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവിക്കുന്നത്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയും ഉണ്ടാകും.
District News
കുറവിലങ്ങാട്: താലൂക്ക് ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം വിപുലികരിക്കുന്നതിന്റെ ഭാഗമായി ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീന് സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്‍നിന്ന് 7.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണില്‍ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, വൈറ്റമിന്‍ ഡി തുടങ്ങിയ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ താലൂക്ക് ആശുപത്രി ലാബില്‍ നടത്താന്‍ കഴിയും.
ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പി.സി. കുര്യന്, പി.എന്‍. രാമചന്ദ്രന്, ജോണ്സണ് പുളിക്കിയില്‍, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.