District News
കരുനാഗപ്പള്ളി: കിഫ്ബി പദ്ധതിയില്‍ നിന്ന് അനുവദിച്ച 66.23 കോടി ചെലവഴിച്ച് കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിര്‍മിക്കുന്ന ഒമ്പത് നില മന്ദിരത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
കരുനാഗപ്പള്ളിയുടെ മുന്‍ എംഎല്‍എ ആര്. രാമചന്ദ്രന്റെ കാലത്താണ് കെട്ടിടത്തിന് തുക അനുവദിച്ചത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡിനന്റെ സിവില്‍ വിഭാഗം രണ്ട് ഘട്ടങ്ങളായാണ് ഇതിനന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.
19,706 ചതുരശ്ര അടി വിസ്തീര്ണണമുള്ള മന്ദിരത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി നിലവില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിലെ ഒമ്പതുനില കെട്ടിടത്തിന്റെ പണികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. വരും മാസങ്ങളില്‍ പണി പൂര്‍ത്തിയാക്കി സെപ്തംബര്‍ അവസാന വാരത്തിലോ ഒക്ടോബറിലോ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ്.
357 കിടക്കകള്‍
ആകെ 357 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് പുതിയ കെട്ടിടത്തില്‍ ഒരുങ്ങുന്നത്. 40 പേ വാര്‍ഡുകളില്‍ 20 എണ്ണം എസിയും 20 എണ്ണം നോണ്‍ എസിയും ആയിരിക്കും. ലിഫ്റ്റ് സംവിധാനങ്ങളുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആശുപത്രി വളപ്പില്‍ ശേഖരിച്ചിരിക്കുന്ന മണ്ണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള വസ്തുവിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
നിര്‍മാണ പുരോഗതി വിലയിരുത്തി
കരുനാഗപ്പള്ളി നഗരസഭാ ചെയര്മാന് പി. സോമരാജന്, വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോണ്സണ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനമ്പത്ത് ഗഫൂര്‍, മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ആശ അനില്‍, പി. രാജു, ബി. മോഹന്‍ദാസ്, എം. ശോഭന, വിവിധ കൗണ്‍സിലര്‍മാര്‍, കരാര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, ആശുപത്രി ആര്‍എംഒ എന്നിവരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. പ്രൊജക്ടുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിപുലമായ അവലോകന യോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു.
ഒറ്റനോട്ടത്തില്‍
ആകെ ചെലവ്: 66.23 കോടി (കിഫ്ബി പദ്ധതി)
ആകെ വിസ്തീര്‍ണം: 19,706 ചതുരശ്ര അടി
നിര്‍മാണം: കെഎസ്ഇബി സിവില്‍ വിഭാഗം
കിടക്കകളുടെ എണ്ണം: 357 (കിടത്തിച്ചികിത്സാ സൗകര്യം)
പേ വാര്‍ഡുകള്‍: 40 റൂമുകള്‍ (20 എസി/20 നോണ്‍ എസി)
നിലകള്‍ തിരിച്ചുളള പ്രവര്‍ത്തന ക്രമീകരണം
ഗ്രൗണ്ട് ഫ്ളോര്‍: കാന്റീന്, പിആര്‍ഒ ഓഫീസ്, ഒപി വിഭാഗം.
ഒന്നാം നില: എംസിഎംഐസി യൂണിറ്റ്, ഡെലിവറി വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, ബ്ലഡ് ബാങ്ക്.
രണ്ടാം നില: അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ലബോറട്ടറി.
മൂന്നാം നില: ഗൈനക്കോളജി ആന്‍ഡ് ഒബിജി വാര്‍ഡ്.
നാലാം നില: പീഡിയാട്രിക് വാര്‍ഡ്, ഇഎന്‍ടി വാര്‍ഡ്, ഓര്‍ത്തോ വാര്‍ഡ്.
അഞ്ച്, ആറ് നിലകള്‍: പേ വാര്‍ഡ്, മെഡിക്കല്‍ വാര്‍ഡ്.
ഏഴാം നില: ഒഫ്ത്താല്‍മോളജി (കണ്ണ്) വിഭാഗം.
എട്ടാം നില: പേ വാര്‍ഡ്, ജെറിയാട്രിക് (മുതിര്‍ന്ന പൗരന്മാര്ക്കുള്ള) വാര്‍ഡ്.
ഒമ്പതാം നില: ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ്, ഐസിയു, പാലിയേറ്റീവ് വാര്‍ഡ്, സൈക്യാട്രി, റേഡിയോളജി വിഭാഗങ്ങള്‍.
District News
തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ആശുപത്രി വികസനസമിതിയുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.55 ഓടെ കടുത്ത പനിയും ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ച പത്തു വയസുകാരിയുടെ രക്ഷിതാക്കളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
കുട്ടിയുമായി എത്തിയവർക്ക് കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ടോക്കൺ നൽകാൻ വിസമ്മതിക്കുകയും അതേസമയത്ത് എത്തിയ മറ്റൊരു രോഗിക്ക് ടോക്കൺ നൽകി ഡോക്ടറുടെ അടുത്തേക്ക് അയക്കുകയും ചെയ്തതായാണ് ആക്ഷേപം. സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെ ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരിയും ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, ആശുപത്രി വികസന സമിതി അംഗം എ.ജി.സി. ഷംഷാദ് എന്നിവരും ആശുപത്രിയിലെത്തി.
Kerala
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ പെരുങ്ങുഴിസ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്നലെ രാത്രിയിലാണ് യുവാവിനെ ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ വച്ച് പോലീസ് പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രി ഉപകരണങ്ങൾ തകർത്ത് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്നാലെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ആശുപത്രി ഉപകരണങ്ങൾ തകർത്ത സംഭവത്തിലും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
District News
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, ആശുപത്രിയിലെ കെട്ടിട നിർമാണം പൂർത്തീകരിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രിയിലേക്ക് എൻഡിഎ മാർച്ചും ധർണയും നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി സോജ അധ്യക്ഷത വഹിച്ചു. കെ.വി. അജി, കൂട്ട ജയപ്രകാശ്, ശ്രീകുമാർ കൂടത്തിൽ, മനോഹരൻ വയോറ, സന്തോഷ് സ്റ്റീഫൻ, ടി എസ് ഷിനോജ്, സി. ആദർശ്, അരുൺ ഭരത്,പ്രജിത്ത് ചാലാറത്ത്,മിനി ,ഹരിദാസ്,ബാബു ,ജയ്സൺ എന്നിവർ പ്രസംഗിച്ചു.
Kerala
ശാസ്താംകോട്ട: കൊല്ലത്ത് ശ്വാസംമുട്ടലിന് ചികിത്സതേടിയെത്തിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. പേവിഷബാധയ്ക്കുള്ള വാക്സിനാണ് പെൺകുട്ടിക്ക് കുത്തിവച്ചത്.
ശ്വാസംമുട്ടലിനെ തുടർന്ന് അമ്മയ്ക്കൊപ്പം ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതായിരുന്നു 18കാരി. തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ ഇഞ്ചക്ഷൻ നൽകാൻ നിർദേശിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നുമാറി കുത്തിവയ്ക്കുകയായിരുന്നു.
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു. ഇയാൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സിനാണ് പെൺകുട്ടിക്ക് മാറി കുത്തിവച്ചത്. പിഴവ് മനസിലായതോടെ നഴ്സ് ക്ഷമാപണം നടത്തി.
എന്നാൽ സംഭവത്തിൽ പ്രതിഷേധവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
പെൺകുട്ടിക്ക് മാറി നൽകിയത് വാക്സിന്റെ ടെസ്റ്റ് ഡോസാണെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും ഡോക്ടർമാർ പറയുന്നു.
Kerala
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ ചന്ദന മരം മുറിച്ചുകടത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ചന്ദന മരം ഞായറാഴ്ച രാത്രി മോഷണം പോയെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രി അധികൃതർ പരാതി നൽകാത്തതിനെ തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. താലൂക്ക് ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് മോഷണം പോയത്.
എട്ടോളം സുരക്ഷ ജീവനക്കാർ രാത്രിയും പകലുമായി കാവൽ നിൽക്കുന്ന സ്ഥലത്ത് നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. സ്ഥലത്ത് സിസിടിവിയുണ്ടെങ്കിലും ആശുപത്രി അധികൃതർ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ചന്ദനമരം മോഷണം പോയതിന് ശേഷം പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പരാതി നൽകിയില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പാറശാല പോലീസ് അറിയിച്ചു.
Kerala
ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി.
അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.
ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ, മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.
ഇതിന് ശേഷം കൈയിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്റെ കഷണം തറച്ചിരുന്നത് വ്യക്തമായത്. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.
സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. മുഖ്യമന്ത്രിക്കും പരാതി നല്‍കും. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും രാധാകൃഷ്ണപിള്ള പ്രതികരിച്ചു.
District News
ഒറ്റപ്പാലം: വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ശ്രീഹർഷിനെ കാണാൻ താലൂക്കാശുപത്രി സൂപ്രണ്ടെത്തി. ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് എം.എസ്. പത്മനാഭൻ ആണ് ശ്രീഹർഷിനെ കാണാൻ എത്തിയത്. ശ്രീഹർഷിനെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു രോഗിയോടുള്ള സഹാനുഭൂതിയായിരുന്നില്ല, സ്വന്തംകുടുംബാംഗത്തോട് തോന്നുന്ന വികാരമായിരുന്നു.
അപകടംപറ്റിയ ശ്രീഹർഷിനെ ആദ്യം എത്തിച്ചത് താലൂക്ക് ആശുപത്രിയിലായിരുന്നു. പ്രാഥമികചികിത്സ നൽകിയതും ഡോക്ടറാണ്. കാലിൽ സാരമായി പരിക്ക് പറ്റിയ ശ്രീഹർഷിനെ മെഡിക്കൽ കോളജിലേക്ക് അയക്കുമ്പോൾ ശ്രീഹർഷിന്റെ വേദനിക്കുന്ന മുഖവും ചിന്നിചിതറിയ കുതികാലും സൂപ്രണ്ടിന്റെ മനസിൽ ഉണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ശ്രീഹർഷിനെ കാണണം എന്നാവശ്യപ്പെട്ട് സൂപ്രണ്ട് വാർഡ് കൗൺസിലറെ വിളിക്കുകയായിരുന്നു. മുറിവുകൾ മാറി കളിക്കാനാവുമെന്ന് ഡോക്ടർ ശ്രീഹർഷിനോട് പറഞ്ഞു. കളിക്കാൻ തന്റെ വകയായി എന്താണ് വേണ്ടതെന്ന് അദ്ദേഹം ആരാഞ്ഞു.
ഇതിന് മൗനമാമായിരുന്നു ശ്രീഹർഷിന്റെ ഉത്തരം. രണ്ട് മാസക്കാലം കൂടി ശ്രീഹർഷിന് വിശ്രമിക്കേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രീഹർഷിന് സ്നേഹസമ്മാനം നൽകിയാണ് സൂപ്രണ്ട് എം.എസ്. പത്മനാഭൻ യാത്ര പറഞ്ഞിറങ്ങിയത്.കൗൺസിലർമാരായ ടി.പി. പ്രദീപ് കുമാർ, ഷിബു, മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ലത എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Kerala
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.
അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.
പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.
അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
District News
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എക്സ് റേ യൂണിറ്റ് അടച്ചിട്ട് ഒരു മാസത്തോളമായി. മെഷീൻ തകരാറാണ് കാരണം. ഇതുമൂലം രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പ്രശ്നം പരിഹരിച്ച് എക്സറേ യൂണിറ്റ് തുറക്കാന്‍ അധികാരികളുടെ ഇടപെടല്‍ ഉണ്ടായില്ല. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അലംഭാവമാണുണ്ടായത്.
തെരഞ്ഞെടുപ്പ് ആയതിനാല്‍ ആശുപത്രിയുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ആരുമുണ്ടായില്ല. ആദിവാസികള്‍ അടക്കമുള്ളവര്‍ ധാരാളമായി ചികിത്സതേടിയെത്തുന്ന താലൂക്ക് ആശുപത്രിയാണ് കോതമംഗലത്തേത്. എക്സ്റേ സൗകര്യം ഇല്ലാതായതോടെ രോഗികള്‍ക്ക് അധികസാമ്പത്തിക ചെലവാണുണ്ടാകുന്നത്.
അപകടത്തിലുള്‍പ്പെടെ പരിക്കേറ്റ് അടിയന്തിര ചികിത്സക്കെത്തുന്നവര്‍ ആണ് എക്സ്റേ യൂണിറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവിക്കുന്നത്. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയും ഉണ്ടാകും.
District News
കുറവിലങ്ങാട്: താലൂക്ക് ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം വിപുലികരിക്കുന്നതിന്റെ ഭാഗമായി ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീന് സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്‍നിന്ന് 7.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണില്‍ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, വൈറ്റമിന്‍ ഡി തുടങ്ങിയ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ താലൂക്ക് ആശുപത്രി ലാബില്‍ നടത്താന്‍ കഴിയും.
ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പി.സി. കുര്യന്, പി.എന്‍. രാമചന്ദ്രന്, ജോണ്സണ് പുളിക്കിയില്‍, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.